Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം കൊല്ലം വിജിലൻസ് കോടതിയിൽ. വെള്ളിയാഴ്ചയാണ് പരിശോധനാ ഫലം സീൽവച്ച കവറിൽ വിജിലൻസ് കോടതിയിൽ നൽകിയത്. ഈ റിപ്പോർട്ട് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറും.
റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 19ന് ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണ ഫല റിപ്പോർട്ടും ഉൾപ്പെടുത്തും. അന്വേഷണത്തിന്റെ ഗതി തന്നെ നിർണയിക്കുന്ന റിപ്പോർട്ടാണ് വിഎസ്എസ്സി കൈമാറിയിരിക്കുന്നത്. സ്വർണപ്പാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണത്തിന്റെ അളവ് തുടങ്ങിയവ നിർണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഏഴു ദിവസം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് സംഘം ഇന്ന് അപേക്ഷ നൽകും. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ രാഹുൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടത്തേണ്ടെന്നാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയിൽ അന്തിമ ഉത്തരവ് അറിഞ്ഞതിനുശേഷം മാത്രം ജാമ്യാപേക്ഷയിൽ വാദം നടത്താനാണ് രാഹുലിന്റെ അഭിഭാഷകർ തീരുമാനിച്ചിരിക്കുന്നത്. റിമാൻഡിലായ രാഹുൽ നിലവിൽ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണുള്ളത്.
Kerala
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ നിർണായകദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയെ വിചാരണ ചെയ്തു മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്.
ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ പ്രതി ചേർക്കും. ഈ കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇനി ഏഴുപേർകൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്.
ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ് ബാഗേലിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം ജുഡീഷൽ ഒന്നാംക്ലാസ് കോടതിയിൽ അപേക്ഷ നൽകി.
കഴിഞ്ഞദിവസം അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ് കുമാർ, വിനോദ് കുമാർ, ആർഎസ്എസ് പ്രവർത്തകനായ ഷാജി എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് അപേക്ഷ നൽകിയത്.
കഴിഞ്ഞയാഴ്ച ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഡിസംബർ 17നു വൈകു ന്നേരമാണ് രാം നാരായണിനെ അട്ടപ്പള്ളത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ വർഷങ്ങളായി നടന്നുവരുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.
അറസ്റ്റിലായ സ്വർണം വേർതിരിച്ച ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും മോഷ്ടിച്ച സ്വർണം വിറ്റഴിച്ച ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനനും ദേവസ്വം ബോർഡ് ഉന്നതരുമായി വർഷങ്ങളായി ഗൂഡാലോചന നടത്തി വന്നിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും വർഷങ്ങളായി ദേവസ്വം ഉന്നതരുമായി ഗൂഢാലോചന നടത്തിവരുന്നതായി അറസ്റ്റിലായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലകപാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും അറിയാമായിരുന്നു.
ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻപോറ്റിയുടെ സഹായത്തോടെയാണ് പാളികൾ സ്മാർട്ട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചത്. സ്വർണം പൂശി നൽകുന്നത് അടക്കം വലിയ സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. 2009ൽ മാളികപ്പുറത്ത് അടക്കം ഇവർ സ്വർണം പൂശി നൽകിയിരുന്നു.
ദ്വാരപാലകപാളിയിൽനിന്നു വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർധൻ സ്വർണം വാങ്ങിയത്.
സ്മാർട്ക്രിയേഷൻസിൽ വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയിട്ടുണ്ട്. ഗോവർധന്റെ കൈയിൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെത്തി. ഇതിനു ശേഷവും സ്വർണക്കൊള്ളയ്ക്കു പരിഹാരമായി ഇവർ ശബരിമലയിൽ സ്വർണം പൂശി നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
അതിനിടെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവർക്കും പങ്കുണ്ടെന്ന് അന്നത്തെ പ്രസിഡന്റ് അറസ്റ്റിലായ എം. പത്മകുമാർ മൊഴി നൽകിയിരുന്നു. ഇവർക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതിയും പലതവണ ചോദിച്ചിരുന്നു.